Tuesday, February 14, 2012

അനന്തരം...

പ്രണയം എന്‍റെ അഹങ്കാരമായിരുന്നു,
അവനതു നിര്‍ദയം ഉപേക്ഷിക്കും വരെ.
അവനിലൂടെയാണ് ഞാന്‍ ലോകം കണ്ടത്
ഉത്സവങ്ങളും ഉത്സവ പറമ്പുകളും ഞങ്ങള്‍ ഒന്നിച്ചു താണ്ടി.
രാവിന്‍റെ നിശബ്ദതയില്‍ സംഗീതം നിറച്ചു
കവിത ചൊല്ലി നിലാവ് തീണ്ടി
കള്ളിന്‍റെ നുരക്കുത്തില്‍ ഒരുമിച്ചു കരഞ്ഞു,
പരസ്പരം കണ്ണീരൊപ്പി.
രതി നദികള്‍ നീന്തി കിതയ്ക്കുമ്പോള്‍
നീയാണ്  പ്രണയമെന്തെന്നെന്നെ പഠിപ്പിച്ചതെന്നു കാതിലോതി.
വെറുതെയായിരുന്നു.     
ഏറെ പഴകിയാല്‍ പ്രണയവും പുളിക്കുമായിരിക്കണം.
എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞു പോവാന്‍
അവനു അനുവാദമുണ്ടായിരുന്നു.
എന്നിട്ടും...
പിരിയും മുമ്പൊരു യാത്രാമൊഴി എങ്കിലും
ഞാന്‍ കൊതിച്ചത് തെറ്റായിരുന്നോ?
അറിയില്ല.
മൌനത്താല്‍ അവസാന പ്രതിരോധവും ഭേദിച്ചു
അവന്‍ പടിയിറങ്ങി.
പഴങ്കഥകളുടെ ഓര്‍മ്മയില്‍ ചാരി
പെരുവഴിയില്‍ ഞാന്‍ തനിച്ച്...

1 comment: